മലപ്പുറം ജില്ലയിൽ കോവിഡ് ചികിത്സക്ക് പുതിയ മാർഗനിർദേശം
മലപ്പുറം: ജില്ലയിൽ കോവിഡ് ചികിത്സക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി. കോവിഡ് ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കാവും പുതിയ മാർഗനിർദേശം ബാധകമാവുക. 10ൽ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിലുള്ളവർക്ക് കോവിഡ് ബാധിച്ചാൽ ഇനി വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സമ്മതിക്കില്ല. ഇത്തരക്കാരെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്‍ററുകളിലേക്ക് മാറ്റും.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടിന് മുന്നിൽ സ്റ്റിക്കർ പതിപ്പിക്കും. ട്രിപ്പിൾ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയാൽ നിയമനടപടിക്കൊപ്പം കോവിഡ് പരിശോധനയും നടത്തും. പരിശോധനയിൽ രോഗബാധ കണ്ടെത്തിയാൽ ഇവരെ സർക്കാർ ക്വാറന്‍റീൻ സെന്‍ററിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും മലപ്പുറം ജില്ലയിൽ കോവിഡ്ബാധ കുറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ പൊലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.


Comments
Post a Comment