ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആന്‍റിജൻ ടെസ്റ്റാണ് നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്വാറന്‍റീനിലുള്ളവർ പുറത്തിറങ്ങിയാൽ കേസെടുക്കും. പിന്നീട് ഇവരെ കരുതൽ നിരീക്ഷണ കേന്ദ്രങ്ങളിലാക്കും. ആശുപത്രികളിലെ തിരക്കും മരണനിരക്കും കുറയണമെങ്കിൽ രണ്ട്, മൂന്ന് ആഴ്ചകൾ കൂടി വേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്തും പാലക്കാട്ടും കൂടുതൽ ജാഗ്രത പുലർത്തണം. മലപ്പുറത്ത് കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽ നിന്നാണ്. ട്രിപ്പിൾ ലോക്ഡൗൺ മലപ്പുറത്ത് ഇതുവരെയായിട്ടും ഫലം കാണുന്നില്ല. ബ്ലാക്ക് ഫംഗസ് രോഗം ചികിത്സിക്കുന്നതിനായി പ്രോട്ടോകോൾ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

നിർമാണ സാമഗ്രഹികൾ വിൽക്കുന്ന കടകൾ നിശ്ചിത ദിവസം തുറക്കാൻ അനുവദിക്കും. മലഞ്ചരക്ക് കടകൾ ഇടുക്കിയിലും വയനാട്ടിലും രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളിൽ ഒരു ദിവസവും തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടാൻ കുട്ടികളെ സർക്കാർ സംരക്ഷിക്കും. സംസ്ഥാനത്ത് ദിവസങ്ങളായി വാക്സിൻ തീർന്നിരിക്കുകയാണ്. 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തയാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments